a
HomeIndian Newsഅഹമ്മദാബാദ് വിമാനാപകടത്തിന് ഇന്നേയ്ക്ക് ഒരു വർഷം

അഹമ്മദാബാദ് വിമാനാപകടത്തിന് ഇന്നേയ്ക്ക് ഒരു വർഷം

അഹമ്മദാബാദ് വിമാനാപകടത്തിന് ഇന്നേയ്ക്ക് ഒരു വർഷം

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിന് ഇന്നേയ്ക്ക് ഒരു വർഷം. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ദാരുണമായ ദുരന്തങ്ങളിലൊന്നായിരുന്നു 2025 ജൂൺ 12-ന് ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ AI 171 വിമാനാപകടം. ബോയിങ് ഡ്രീംലൈനർ വിമാനങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ മാരകമായ അപകടമായിരുന്നു ഇത്.
എയർ ഇന്ത്യ 171 റൺവേ- 23-ൽ നിന്നും ഉച്ചയ്ക്ക് 1.38-ന് ടേക്ക് ഓഫ് ചെയ്യുന്നു. ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിലേക്കാണ് യാത്ര. 230 യാത്രക്കാരും 12 ജീവനക്കാരുമുൾപ്പെടെ ആകെ 242 പേരാണ് ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്ത് കൃത്യം 3 സെക്കൻഡുകൾക്ക് ശേഷം, രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഒന്നിനുപുറകെ ഒന്നായി റൺ പൊസിഷനിൽ നിന്നും കട്ട് ഓഫ് പൊസിഷനിലേക്ക് മാറ്റപ്പെട്ടു. പൈലറ്റുമാർ അടിയന്തര ‘മേയ് ഡേ’ സന്ദേശം അയച്ചു. പക്ഷേ പറന്നുയർന്ന് 32 സെക്കൻഡുകൾ കഴിഞ്ഞപ്പോൾ, വിമാനത്താവളത്തിൽ നിന്നും 1.7 കിലോമീറ്റർ അകലെയുള്ള ബി. ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ സമുച്ചയത്തിന് മുകളിലേക്ക് വിമാനം തകർന്നുവീണു. വൻ തീപിടിത്തമുണ്ടായി. ഹോസ്റ്റൽ കെട്ടിടങ്ങൾക്കും പരിസര പ്രദേശങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു.
വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 12 ജീവനക്കാരും 229 യാത്രക്കാരും മരണപ്പെട്ടു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെട്ടു. എമർജൻസി എക്‌സിറ്റിന് അരികിലെ 11A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേഷ് എന്ന 40 കാരനായ ബ്രിട്ടീഷ് പൗരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകർന്നുവീണത് ഹോസ്റ്റലിന് മുകളിലായതിനാൽ അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളും ഡോക്ടർമാരും വഴിയാത്രക്കാരുമടക്കം 19 പേർ കൊല്ലപ്പെട്ടു.
60-ലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റു. മൊത്തം 260 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരെ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധനകൾ നടത്തേണ്ടി വന്നു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ ഉണ്ടായ പരിഭ്രാന്തിയിൽ പൈലറ്റിന് സംഭവിച്ച ഗുരുതരമായ പിഴവോ മനഃപൂർവമായ നടപടിയോ മൂലമാണ് എഞ്ചിനുകൾ ഓഫായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.