ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താനെ സഹായിച്ചെന്ന് ചൈനയുടെ തുറന്നുപറച്ചിൽ
ഇന്ത്യയുമായുള്ള സംഘർഷത്തിനിടെ പാകിസ്താന് നേരിട്ട് സാങ്കേതിക സഹായം നൽകിയതായി ചൈന സ്ഥിരീകരിച്ചു. ഭീകരവാദ ക്യാമ്പുകൾ തകർക്കാൻ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച വേളയിൽ പാക് സേനയെ സഹായിച്ചെന്നാണ് ചൈനീസ് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തിയത്. പാകിസ്താന്റെ പക്കലുള്ള ചൈനീസ് നിർമിത ജെ-10സി.ഇ (J-10CE) യുദ്ധവിമാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ചൈനീസ് എഞ്ചിനീയർമാർ നേരിട്ടെത്തിയതായാണ് റിപ്പോർട്ട്. ചൈനീസ് ഔദ്യോഗിക മാധ്യമമായ സി.സി.ടി.വി (CCTV) പുറത്തുവിട്ട അഭിമുഖത്തിലാണ് ചൈനയുടെ ഈ നിർണ്ണായക വെളിപ്പെടുത്തൽ.
ചൈനീസ് വിമാന നിർമാണ കമ്പനിയായ എ.വി.ഐ.സി എഞ്ചിനീയർ ഷാങ് ഹെങ്ങാണ് പാകിസ്താനിലെ സൈനിക താവളത്തിൽ നേരിട്ടെത്തി സഹായം നൽകിയ കാര്യം വെളിപ്പെടുത്തിയത്. ചൈനീസ് നിർമിത ജെ-10സിഇ (J-10CE) യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്ന പാക് വ്യോമസേനക്ക് ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ചൈനീസ് സംഘം പിന്തുണ നൽകി. കടുത്ത ചൂടിനെയും വെല്ലുവിളികളെയും അതിജീവിച്ച് ചൈനീസ് സംഘം പാക് സേനക്ക് കരുത്തുപകർന്നതായി അദ്ദേഹം പറഞ്ഞു.
“യുദ്ധവിമാനങ്ങൾ പറന്നുയരുന്ന ശബ്ദവും എയർ റെയ്ഡ് സൈറണുകളും മുഴങ്ങുന്ന യുദ്ധമുഖത്ത് 50 ഡിഗ്രി സെൽഷ്യസ് ചൂടിലാണ് ഞങ്ങൾ പ്രവർത്തിച്ചത്. മാനസികമായും ശാരീരികമായും അത് വലിയൊരു പരീക്ഷണമായിരുന്നു,” ഷാങ് ഹെങ് പറഞ്ഞു. ചൈനീസ് ആയുധങ്ങൾ അവയുടെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
