ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത
വടക്കൻ ജപ്പാന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (JMA) അറിയിച്ചു.
യുഎസ് ജിയോളജിക്കൽ സർവേയുടെ (USGS) കണക്കനുസരിച്ച് ജപ്പാന്റെ വടക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ ഹോക്കൈഡോയിലെ സരബെറ്റ്‌സു എന്ന ചെറിയ പട്ടണത്തിന് 18 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 81 കിലോമീറ്റർ ആഴത്തിലാണ് ഇത് സംഭവിച്ചത്. യുഎസ്ജിഎസ് ഭൂചലനത്തിന്റെ തീവ്രത 6.1 ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു വലിയ ഭൂചലനം നടന്ന് കൃത്യം ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും പ്രകമ്പനം ഉണ്ടായത്. ജപ്പാന്റെ വടക്കുകിഴക്കൻ തീരപ്രദേശങ്ങളിൽ വരാനിരിക്കുന്ന ‘മെഗാക്വേക്കിന്റെ’ (ഏറ്റവും ശക്തമായ ഭൂചലനം) മുന്നറിയിപ്പും ഇതിനിടെ അധികൃതർ പുറപ്പെടുവിച്ചിരുന്നു. ഒച്ചി, കാമൈഷി തുടങ്ങിയ തുറമുഖ നഗരങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
