20 വർഷങ്ങൾക്ക് ശേഷം ഗാസയിലും വെസ്റ്റ്ബാങ്കിലും പ്രാദേശിക തെരഞ്ഞെടുപ്പ്; ഫലപ്രഖ്യാപനം ഇന്ന്
ഇസ്രായേൽ–പാലസ്തീൻ സംഘർഷത്തിനിടെ ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രാദേശിക തെരഞ്ഞെടുപ്പ്. ഇരുപത് വർഷങ്ങൾക്ക് ശേഷം ഗാസയിൽ നടക്കുന്ന ആദ്യത്തെ പ്രാദേശിക വോട്ടെടുപ്പാണ് ഇന്നലെ പൂർത്തിയായത്. ഏതാണ്ട് 50 ശതമാനം ആളുകൾ സമ്മതി ദാന അവകാശം വിനിയോഗിച്ചു. തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തുവരും എന്നാണ് പ്രതീക്ഷ.
യുദ്ധത്തിന്റെ പരിമിത സാഹചര്യത്തിൽ നിയന്ത്രണങ്ങളോടുകൂടിയുള്ള പ്രചാരണത്തിന് ഒടുവിൽ വാശിയേറിയ വോട്ടെടുപ്പ്. രണ്ട് പതിറ്റാണ്ടിനിപ്പുറം ഗാസ നിവാനികൾ ജനാധിപത്യത്തിന്റെ മഷി അണിഞ്ഞു. സെൻട്രൽ ഗാസയിലെ ദെയർ അൽ ബലാഹ് മേഖലയിലും വെസ്റ്റ് ബാങ്കിലെ ചില പ്രദേശങ്ങളിലുമാണ് മുൻസിപ്പൽ തെരഞ്ഞെടുപ്പ് നടന്നത്. പാലസ്തീൻ സെൻട്രൽ ഇലക്ഷൻ കമ്മീഷൻ നടത്തുന്ന തെരഞ്ഞെടുപ്പിൽ ഏകദേശം 70,000 പേർക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ്, വൈകീട്ട് 7 മണിയോടെ അവസാനിച്ചു. കർശന സുരക്ഷയിൽ നടത്തിയ വോട്ടെടുപ്പിൽ സ്ത്രീകളുടേയും യുവാക്കളേയും പങ്കാളിത്തം ശ്രദ്ധേയമായി. 50% അടുത്ത് ആളുകൾ വോട്ടവകാശം വിനിയോഗിച്ചെന്നാണ് വിലയിരുത്തൽ. ഗാസയിലേക്ക് ബാലറ്റ് പേപ്പർ, ബാലറ്റ് ബോക്സുകൾ, മഷി തുടങ്ങിയവ എത്തിക്കുന്നത് ഇസ്രായേൽ തടഞ്ഞതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആരോപിച്ചു. കഴിഞ്ഞ വർഷത്തെ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് ശേഷം ബാക്കിയായ തടിപ്പെട്ടികളും മഷിയും ഉപയോഗിച്ചാണ് വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയത്.
