സെയ്ഷെൽസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം
ഈസ്റ്റ് ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ സെയ്ഷെൽസിൽ തന്റെ ത്രിദിന ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. സെയ്ഷെൽസിലെ സ്റ്റേറ്റ് ഹൗസിൽ പ്രസിഡന്റ് പാട്രിക് ഹെർമിനിയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി മോദിയെ ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, സെയ്ഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുടെ ക്ഷണപ്രകാരമാണ് സന്ദർശനം.
ജൂൺ 27 മുതൽ 29 വരെയുള്ള സന്ദർശന വേളയിൽ, തിങ്കളാഴ്ച നടക്കുന്ന സെയ്ഷെൽസിന്റെ സുവർണ്ണ ജൂബിലി ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും. 1976-ൽ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 50 വർഷത്തെയാണ് ഈ ചടങ്ങ് അടയാളപ്പെടുത്തുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് സെയ്ഷെൽസ് തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ പ്രസിഡന്റ് ഹെർമിനിയും മുതിർന്ന കാബിനറ്റ് മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്. സ്വീകരണ ചടങ്ങിൽ ഗുജറാത്തിലെ കച്ച് മേഖലയിൽ നിന്നുള്ള പരമ്പരാഗത നൃത്തം ഉൾപ്പെടെയുള്ള സാംസ്കാരിക പ്രകടനങ്ങളും അരങ്ങേറി.
സന്ദർശനത്തിന്റെ ഒന്നാം ദിവസം പ്രധാനമന്ത്രി സെയ്ഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചു. ഈ സന്ദർശന വേളയിൽ പ്രസിഡന്റ് ഹെർമിനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സെയ്ഷെൽസിന്റെ സമുദ്ര നിരീക്ഷണവും എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ (EEZ) പട്രോളിംഗ് ശേഷിയും വർദ്ധിപ്പിക്കുന്നതിനായി ‘മേഡ് ഇൻ ഇന്ത്യ’ ഫാസ്റ്റ് പട്രോൾ വെസൽ (FPV) ആയ ‘പിഎസ് ലെസ്പ്വാർ’ (PS LESPWAR), ആറ് ആംബുലൻസുകൾ, 10 യൂട്ടിലിറ്റി വാഹനങ്ങൾ, അഞ്ച് ലേസർ റേഡിയൽ ബോട്ടുകൾ എന്നിവയും പ്രധാനമന്ത്രി മോദി സെയ്ഷെൽസിന് കൈമാറി.