ഭൂരിപക്ഷം തെളിയിക്കുന്നതിൽ അനിശ്ചിതത്വം; വിജയിയുടെ സത്യപ്രതിജ്ഞ വൈകും
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള രാഷ്ട്രീയ നാടകങ്ങൾ പുതിയ തലത്തിലേക്ക്. ശനിയാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങിയ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിയുടെ നീക്കങ്ങൾ അവസാന നിമിഷം അനിശ്ചിതത്വത്തിലായി.
വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) പിന്തുണക്കത്ത് നൽകുന്നതിൽ കാലതാമസം വരുത്തിയതോടെയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഔദ്യോഗിക പ്രഖ്യാപനം വൈകിപ്പിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ഗവർണറെ കണ്ട വിജയ് 116 എംഎൽഎമാരുടെ ഒപ്പുകളടങ്ങിയ കത്താണ് സമർപ്പിച്ചത്. 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണയാണ് വേണ്ടത്. നേരത്തെ വിസികെയും ഐയുഎംഎല്ലും ടിവികെയെ പിന്തുണച്ചതായും സഖ്യത്തിന് 120 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് കരുതിയിരുന്നെങ്കിലും ഐയുഎംഎൽ പിന്തുണ നിഷേധിച്ചത് തിരിച്ചടിയായി. തങ്ങൾ ഡിഎംകെക്കൊപ്പം തന്നെ തുടരുമെന്ന് ഐയുഎംഎൽ വ്യക്തമാക്കി.
വിസികെയിൽ നിന്നുള്ള ഔദ്യോഗിക പിന്തുണക്കത്തിനായി ഗവർണർ ഇപ്പോഴും കാത്തിരിക്കുകയാണ്. നിലവിൽ അജ്ഞാതവാസത്തിലുള്ള വിസികെ അധ്യക്ഷൻ തോൽ തിരുമാവളവനെ ബന്ധപ്പെടാൻ ടിവികെ നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചിട്ടില്ല. തിരുമാവളവന് ഉപമുഖ്യമന്ത്രി പദം വേണമെന്നാണ് വിസികെയുടെ ഡിമാൻഡ് എന്ന് സൂചനയുണ്ട്. എന്നാൽ നഗരവികസന വകുപ്പാണ് ടിവികെ വാഗ്ദാനം ചെയ്തിരിക്കുന്നത്. ടിവികെയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ വിസികെ ശനിയാഴ്ച തീരുമാനമെടുക്കും.
