യുദ്ധസമയത്തും വിദ്യാഭ്യാസം ഒരു അവകാശമാണ്; യുഎന്നിൽ ഇന്ത്യ
ആയുധപ്പുരകളും യുദ്ധക്കളങ്ങളുമായി മാറുന്ന സംഘർഷ മേഖലകളിൽ സ്കൂളുകൾ ആക്രമിക്കുന്നവർക്കും കുട്ടികളെ ലക്ഷ്യമിടുന്നവർക്കും എതിരെ ശക്തമായ ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കാതെ കുട്ടികളെ സംരക്ഷിക്കുക എന്നത് പൂർണ്ണമാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
ബുധനാഴ്ച നടന്ന യുഎൻ രക്ഷാസമിതിയുടെ തുറന്ന ചർച്ചയെ അഭിസംബോധന ചെയ്തുകൊണ്ട് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ഹരീഷ് പർവതനേനിയാണ് യുദ്ധങ്ങളിലും സംഘർഷങ്ങളിലും വിദ്യാഭ്യാസം ഒരു സംരക്ഷിത അവകാശമായി നിലനിൽക്കണമെന്ന് ആവശ്യപ്പെട്ടത്.
സംഘർഷ സമയങ്ങളിലും നിലനിൽക്കേണ്ട ഒരു അവകാശമാണ് വിദ്യാഭ്യാസമെന്ന് ഹരീഷ് പർവതനേനി പറഞ്ഞു. സുസ്ഥിരമായ സമാധാനത്തിനായുള്ള ഏറ്റവും ശക്തമായ സംഭാവനകളിലൊന്നാണ് ഈ അവകാശത്തിന്റെ പൂർത്തീകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സായുധ സംഘർഷങ്ങൾ ബാധിച്ച കുട്ടികളെ സംരക്ഷിക്കുന്നതിനും അവരുടെ പഠിക്കാനും വളരാനും കഴിവുകൾ പുറത്തെടുക്കാനുമുള്ള അവകാശം ഉറപ്പാക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്തമില്ലാത്ത സംരക്ഷണം അപൂർണ്ണമാണ്. സ്കൂളുകളെയും കുട്ടികളെയും യാതൊരു ഭയവുമില്ലാതെ ലക്ഷ്യമിടുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഘർഷ മേഖലകളിൽ ജീവിക്കുന്ന കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ വൻ വർദ്ധനവുണ്ടായതായി കാണിക്കുന്ന യുഎൻ വിലയിരുത്തലുകൾക്ക് പിന്നാലെയാണ് ഇന്ത്യയുടെ ഈ പ്രതികരണം.
സായുധ സംഘർഷങ്ങളും കുട്ടികളും എന്ന വിഷയത്തിൽ യുഎൻ സെക്രട്ടറി ജനറലിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2025-ൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ഞെട്ടിപ്പിക്കുന്ന തലങ്ങളിലാണ് എത്തിയത്. ഇത് അഭൂതപൂർവ്വമായ എണ്ണം കുട്ടികളെയാണ് ബാധിച്ചത്. റിപ്പോർട്ട് പ്രകാരം, നിരീക്ഷണ ചുമതല ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 2025-ൽ 24,174 കുട്ടികളെ ബാധിച്ച 38,558 ഗുരുതരമായ അതിക്രമങ്ങളാണ് യുഎൻ സ്ഥിരീകരിച്ചത്.
സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾ അന്താരാഷ്ട്ര മാനുഷിക, മനുഷ്യാവകാശ നിയമങ്ങൾ ലംഘിക്കുന്നത് തുടരുകയാണെന്നും ഇത് സിവിലിയന്മാർക്ക് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്നും അതിൽ കുട്ടികളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നതെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു.