സമാധാന കരാർ ഒപ്പിട്ടില്ലെങ്കിൽ ഇറാനെ കൂടുതൽ ശക്തമായും അക്രമാസക്തമായും നേരിടും: ട്രംപ്
ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്കിടെ മൂന്ന് അമേരിക്കൻ ഡിസ്ട്രോയർ കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിന് പിന്നാലെ ഇറാൻ സമാധാന കരാറിൽ ഉടൻ ഒപ്പിട്ടില്ലെങ്കിൽ ഭാവിയിൽ “കൂടുതൽ ശക്തമായും അക്രമാസക്തമായും” (A lot harder and a lot more violently) വാഷിംഗ്ടൺ പ്രതികരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനുമായി നടത്തിയ ചർച്ചകളിൽ സംതൃപ്തി പ്രകടിപ്പിച്ച് ഒരു ദിവസം തികയുന്നതിന് മുൻപേയാണ് മേഖലയിൽ വീണ്ടും സംഘർഷം ഉടലെടുത്തത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള തന്ത്രപ്രധാനമായ യാത്രയിൽ മിസൈലുകളും ഡ്രോണുകളും ചെറുകിട ബോട്ടുകളും ഉപയോഗിച്ച് ഇറാൻ ആക്രമണത്തിന് ശ്രമിച്ചെങ്കിലും അമേരിക്കൻ കപ്പലുകൾ അത് വിജയകരമായി അതിജീവിച്ചുവെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് പറഞ്ഞു. അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും എന്നാൽ ആക്രമിക്കാൻ വന്ന ഇറാനിയൻ സംഘത്തെ പൂർണ്ണമായും നശിപ്പിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
“അവർ എത്രയും വേഗം കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഭാവിയിൽ ഞങ്ങൾ അവരെ കൂടുതൽ ദയയില്ലാതെ നേരിടും,” ട്രംപ് പറഞ്ഞു. ഇറാന്റെ നേതൃത്വം “ഭ്രാന്തന്മാരാണെന്നും” അവസരം ലഭിച്ചാൽ അവർ ആണവായുധം ഉപയോഗിക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കപ്പലുകൾക്ക് നേരെ തൊടുത്തുവിട്ട മിസൈലുകൾ തടഞ്ഞുവെന്നും ഡ്രോണുകൾ വായുവിൽ വെച്ച് തന്നെ കരിച്ചുകളഞ്ഞുവെന്നും നിരവധി ഇറാനിയൻ അറ്റാക്ക് ബോട്ടുകൾ മുക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ മൂന്ന് ഡിസ്ട്രോയറുകളും ഇനി അമേരിക്കയുടെ നാവിക ഉപരോധത്തിന്റെ ഭാഗമായ ‘വാൾ ഓഫ് സ്റ്റീൽ’ (Wall of Steel) എന്ന പ്രതിരോധ നിരയിൽ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘർഷം കടുക്കുമ്പോഴും ഒരു എബിസി റിപ്പോർട്ടറോട് സംസാരിക്കവേ ഈ ഏറ്റുമുട്ടലിനെ “ഇതൊരു ചെറിയ തട്ടുമുട്ടൽ (Love tap) മാത്രമാണ്” എന്ന് പറഞ്ഞ് ട്രംപ് നിസ്സാരവൽക്കരിച്ചു. ഇറാനുമായുള്ള വെടിനിർത്തൽ ഇപ്പോഴും നിലവിലുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. എന്നാൽ വെടിനിർത്തൽ നിലനിൽക്കെ തന്നെ ടെഹ്‌റാനിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമായതായും റിപ്പോർട്ടുകളുണ്ട്.
