ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായി ട്രംപ്
ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായി ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകാനാണ് തന്റെ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കുന്നു.
സംഘർഷം അവസാനിപ്പിക്കാനുള്ള നിർദേശവുമായി ഇറാൻ രംഗത്ത് എത്തുന്നതുവരെ വെടിനിർത്തൽ തുടരും. എന്നാൽ നാവിക ഉപരോധം തുടരാൻ നിർദേശിച്ചിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. ഇറാനിയൻ ആഭ്യന്തര പ്രശ്നങ്ങളാണ് ചർച്ചകൾ തകരാൻ കാരണം. പാകിസ്താൻ നേതാക്കൾ വെടിനിർത്തൽ നീട്ടാൻ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇറാൻ സർക്കാർ ഗുരുതരമായി ഭിന്നിച്ചിരിക്കുകയാണ്. വെടിനിർത്തൽ നീട്ടണമെന്ന് പാകിസ്താൻ ഫീൽഡ് മാർഷൽ അസിം മുനീർ, പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് എന്നിവർ അഭ്യർഥിച്ചു. അതിനാൽ ഇറാന്റെ നേതാക്കൾക്കും പ്രതിനിധികൾക്കും ഒരു ഏകീകൃത നിർദേശം മുന്നോട്ടുവെക്കാൻ കഴിയുന്നതുവരെ ആക്രമണം നിർത്തിവെക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നാൽ ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ തീരത്തെ തുറമുഖങ്ങളിലെ ഉപരോധം തുടരും. ‘മറ്റെല്ലാ കാര്യങ്ങളിലും’ യുഎസ് സൈന്യം സജ്ജരായിരിക്കും എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് പ്രഖ്യാപനം വന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാകിസ്താനിലേക്ക് പോകില്ലെന്ന് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നു.
