a
HomeGulf Newsഗാസയുടെ 70 ശതമാനവും പിടിച്ചെടുക്കാൻ ഇസ്രായേൽ.

ഗാസയുടെ 70 ശതമാനവും പിടിച്ചെടുക്കാൻ ഇസ്രായേൽ.

ഗാസയുടെ 70 ശതമാനവും പിടിച്ചെടുക്കാൻ ഇസ്രായേൽ.

ഗാസ മുനമ്പിന്റെ 70 ശതമാനം പ്രദേശവും സൈനിക നിയന്ത്രണത്തിലാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. ഗാസ മുനമ്പിലെ ഇസ്രായേൽ സൈന്യത്തിന്റെ അധികാരം ഘട്ടംഘട്ടമായി വർദ്ധിപ്പിക്കുമെന്നും ഹമാസിനെതിരായ നീക്കങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഗാസയുടെ 60 ശതമാനം പ്രദേശം ഇസ്രായേൽ നിയന്ത്രണത്തിലാണ്. ഇത് നേരത്തെ 50 ശതമാനമായിരുന്നുവെന്നും, വരും ദിവസങ്ങളിൽ ഇത് 70 ശതമാനത്തിലേക്ക് ഉയർത്താനാണ് തന്റെ നിർദ്ദേശമെന്നും വെസ്റ്റ് ബാങ്കിൽ നടന്ന സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു. ഹമാസുമായി പരോക്ഷമായ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഇസ്രായേലിന്റെ ഈ പുതിയ നീക്കം.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 900 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഒക്ടോബറിൽ ധാരണയായ വെടിനിർത്തൽ കരാർ പ്രകാരം നിശ്ചയിച്ച അതിർത്തിരേഖകൾ ലംഘിച്ച് ഇസ്രായേൽ മുന്നേറുന്നതായാണ് ഹമാസ് ആരോപിക്കുന്നത്. ഇസ്രായേലിന്റെ ഈ നടപടി മേഖലയിലെ സംഘർഷം കുറയ്ക്കാനുള്ള എല്ലാ പ്രതീക്ഷകളെയും തകർക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇസ്രായേൽ നിയന്ത്രണം വർദ്ധിപ്പിക്കുന്നതോടെ ഗാസയിലെ ലക്ഷക്കണക്കിന് പലസ്തീനികൾ കൂടുതൽ ഇടുങ്ങിയ പ്രദേശങ്ങളിലേക്ക് ഒഴിഞ്ഞുപോകാാൻ നിർബന്ധിതരാകും. ഇതിനോടകം തന്നെ ഗാസയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും കുടിയിറക്കപ്പെട്ട അവസ്ഥയിലാണ്.
ഗാസയ്ക്ക് പുറമെ തെക്കൻ ലെബനനിൽ ഹിസ്ബുള്ളക്കെതിരായ സൈനിക നടപടികൾ ഇസ്രായേൽ വ്യാപിപ്പിച്ചിട്ടുണ്ട്. തെക്കൻ ലെബനനിലെ വലിയൊരു ഭാഗം ‘യുദ്ധമേഖലയായി’ പ്രഖ്യാപിച്ച ഇസ്രായേൽ സൈന്യം, അവിടുത്തെ താമസക്കാരോട് വടക്ക് ഭാഗത്തേക്ക് മാറിതാമസിക്കാൻ ഉത്തരവിട്ടു. 120-ലധികം വ്യോമാക്രമണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലെബനനിൽ ഇസ്രായേൽ നടത്തിയത്.