പ്രശസ്ത സിനിമാ നിർമാതാവ് ആർ ബി ചൗധരി വാഹനാപകടത്തിൽ അന്തരിച്ചു
പ്രശസ്ത സിനിമാ നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ നിർമാണ കമ്പനികളിലൊന്നായ ‘സൂപ്പർ ഗുഡ് ഫിലിംസി’ന്റെ അമരക്കാരനായിരുന്നു അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
രാജസ്ഥാൻ സ്വദേശിയായ ആർ ബി ചൗധരി, സിനിമയിലെത്തുന്നതിന് മുൻപ് സ്റ്റീൽ, ജ്വല്ലറി, കയറ്റുമതി മേഖലകളിൽ ബിസിനസ് നടത്തിവരികയായിരുന്നു. നിർമാതാവ് ഗുഡ്‌നൈറ്റ് മോഹനുമായി ചേർന്ന് ‘സൂപ്പർ’ എന്ന ബാനറിൽ സിനിമകൾ നിർമിച്ചുകൊണ്ടാണ് അദ്ദേഹം ഈ രംഗത്തേക്ക് വരുന്നത്. പിന്നീട് ഇവർ വേർപിരിഞ്ഞപ്പോൾ, പഴയ ബാനറിലെ ‘സൂപ്പർ’ എന്ന വാക്കിനൊപ്പം ‘ഗുഡ്’ എന്ന് കൂടി ചേർത്ത് അദ്ദേഹം സൂപ്പർ ഗുഡ് ഫിലിംസ് എന്ന സ്വന്തം നിർമാണക്കമ്പനി ആരംഭിച്ചു.
1990-ൽ പുറത്തിറങ്ങിയ ‘പുതു വസന്തം’ ആയിരുന്നു അദ്ദേഹം നിർമിച്ച ആദ്യ തമിഴ് സിനിമ. ഈ ചിത്രം തമിഴ്‌നാട് സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കി. തുടർന്ന് കെ എസ് രവികുമാർ സംവിധാനം ചെയ്ത ‘പുരിയാദ പുതിർ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം വലിയ ശ്രദ്ധ നേടി.
കീർത്തി ചക്ര (2006), ചേരൻ പാണ്ഡ്യൻ, നാട്ടാമൈ, പൂവേ ഉനക്കാഗ, സൂര്യവംശം, തുള്ളാത മനവും തുള്ളും, ആനന്ദം, ജില്ല, ഗോഡ്ഫാദർ (2021), മാരീസൻ (2025) തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ സിനിമകൾ നിർമിച്ചിട്ടുണ്ട്.
