ബിഷ്നോയ് ഗാങ്ങുമായി ബന്ധമുണ്ടെന്നാരോപിക്കപ്പെടുന്ന പ്രതി നാടുകടത്തൽ ഉത്തരവ് അംഗീകരിച്ചു
ബിഷ്നോയ് ഗാങ്ങുമായി ബന്ധമുണ്ടെന്നാരോപിക്കപ്പെടുന്ന ഇന്ത്യൻ പൗരൻ സാഹിബ്ജോത് സിംഗ്കാനഡയിൽ നിന്ന് നാടുകടത്താനുള്ള ഉത്തരവ് അംഗീകരിച്ചു. വെള്ളിയാഴ്ച നടന്ന കാനഡയുടെ ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി ബോർഡ് (IRB) വിചാരണയിൽ, കുറ്റകൃത്യ സംഘത്തിനുവേണ്ടി നിരോധിത ആയുധം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കുറ്റം അദ്ദേഹം സമ്മതിക്കുകയും, നാടുകടത്തൽ നടപടിക്കെതിരെ എതിർപ്പില്ലെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ, താൻ ബിഷ്നോയ് ഗാങ്ങിലെ അംഗമാണെന്ന ആരോപണം സാഹിബ്ജോത് സിംഗ് നിഷേധിച്ചു. അതേസമയം, കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) അദ്ദേഹത്തിന് ബിഷ്നോയ് ഗാങ്ങുമായി ബന്ധമുണ്ടെന്ന് ഇമിഗ്രേഷൻ ട്രൈബ്യൂണലിൽ വാദിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ നാടുകടത്തൽ നടപടികൾ സ്വീകരിച്ചത്.
എഡ്മൺടണിലെ അഭിഭാഷകന്റെ ഓഫീസിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ വിചാരണയിൽ പങ്കെടുത്ത സാഹിബ്ജോത് സിംഗ്, കേസിന്റെ വിചാരണ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടിരുന്നു. തന്റെ പേര് പുറത്തുവന്നാൽ പ്രതികാര നടപടികൾക്കും സാമൂഹിക വിവേചനത്തിനും ഇരയാകാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ ആ ആവശ്യം അംഗീകരിച്ചില്ല.
ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീഷണിപ്പെടുത്തൽ (Extortion) സംഘങ്ങൾക്കെതിരായ കാനഡയുടെ വ്യാപക നടപടികളുടെ ഭാഗമായാണ് ഈ കേസ്. കഴിഞ്ഞ ദിവസങ്ങളിൽ ബിഷ്നോയ് ഗാങ്ങുമായി ബന്ധപ്പെട്ടതായി ആരോപിക്കപ്പെടുന്ന നിരവധി ഇന്ത്യൻ പൗരന്മാർക്കെതിരെ കാനഡ നാടുകടത്തൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് മുമ്പ് ജഷൻദീപ് സിംഗ് ഉൾപ്പെടെ ഗാങ്ങുമായി ബന്ധമുണ്ടെന്നാരോപിക്കപ്പെട്ട മറ്റ് ചിലർക്കും ഇമിഗ്രേഷൻ ട്രൈബ്യൂണൽ നാടുകടത്തൽ ഉത്തരവ് നൽകിയിരുന്നു.
അമേരിക്കയും കാനഡയും ചേർന്ന് ബിഷ്നോയ് ഗാങ്ങിനെതിരെ അന്തർദേശീയ തലത്തിൽ അന്വേഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ നടപടി. കൊലപാതകം, ഭീഷണിപ്പെടുത്തൽ, മയക്കുമരുന്ന് കടത്ത് എന്നിവ ഉൾപ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ വിവിധ രാജ്യങ്ങളിൽ പുരോഗമിക്കുകയാണ്.