Trending News
HomeGulf Newsഇന്ത്യയിൽ കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി; നരേന്ദ്ര മോദിക്ക് ആശംസകളുമായി ആഗോള നേതാക്കൾ.

ഇന്ത്യയിൽ കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി; നരേന്ദ്ര മോദിക്ക് ആശംസകളുമായി ആഗോള നേതാക്കൾ.

ഇന്ത്യയിൽ കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി; നരേന്ദ്ര മോദിക്ക് ആശംസകളുമായി ആഗോള നേതാക്കൾ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ നരേന്ദ്ര മോദിക്ക് ആശംസകളുമായി ആഗോള നേതാക്കൾ. മോദിയുടെ നേതൃപാടവത്തെയും സാമ്പത്തിക കാഴ്ചപ്പാടുകളെയും ആഗോളതലത്തിൽ ഇന്ത്യ കൈവരിച്ച വളർച്ചയെയും വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ പ്രകീർത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യമായി അഭിനന്ദിച്ചവരിൽ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനങ്ങൾക്ക് വർഷങ്ങളായി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിശ്വാസമാണ് ഈ നേട്ടമെന്ന് ദിസനായകെ പറഞ്ഞു.
“സാമ്പത്തികമായി കുതിച്ചുയരുന്ന ഇന്ത്യയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് ശ്രീലങ്ക ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾക്ക് വലിയ പ്രചോദനമാണ്. ശ്രീലങ്ക നേരിട്ട സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യ നൽകിയ പിന്തുണയ്ക്കും പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ഇടപെടലുകൾക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു,” ദിസനായകെ വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഇന്ത്യ-ശ്രീലങ്ക ബന്ധം വളർച്ച കൈവരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മരാപെ പ്രധാനമന്ത്രി മോദിയെ നേതൃത്വത്തിന്റെ മാതൃക എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായും വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. മോദിയുടെ നേതൃത്വത്തിൽ ആഗോള വിഷയങ്ങളിൽ ഇന്ത്യ പ്രമുഖ ശബ്ദമായി മാറിയെന്ന് ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പ്രസാദ് ബിസേസർ പറഞ്ഞു.
പതിറ്റാണ്ടിലേറെയായി രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന നാഴികക്കല്ല് പിന്നിടുമ്പോഴാണ് അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള ഈ അഭിനന്ദനങ്ങൾ. ഏഷ്യ, പസഫിക്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, കരീബിയൻ രാജ്യങ്ങളുമായി ഇന്ത്യ സ്ഥാപിച്ച ശക്തമായ നയതന്ത്ര ബന്ധത്തിന്റെ തെളിവാണ് ഈ ആഗോള അംഗീകാരമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വിദേശനയത്തിലുണ്ടായ വലിയ മാറ്റങ്ങളെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും എടുത്തുപറഞ്ഞു. യുക്രെയ്ൻ, ഇസ്രായേൽ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഉണ്ടായ അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇന്ത്യക്ക് സാധിച്ചതായി അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഇന്ത്യ ഒപ്പുവെച്ച 21 മൊബിലിറ്റി പങ്കാളിത്ത കരാറുകൾ വഴി നിരവധി ഇന്ത്യക്കാർക്ക് വിദേശത്ത് തൊഴിലവസരങ്ങൾ ലഭിച്ചു. ഇന്ത്യൻ പ്രവാസികൾക്കായുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 44 പുതിയ എംബസികളും കോൺസുലേറ്റുകളും ആരംഭിച്ചതായും പാസ്‌പോർട്ട് സേവനങ്ങളും പരാതി പരിഹാര സംവിധാനങ്ങളും ലളിതമാക്കിയതായും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

error: Content is protected !!